ഇൻഡിഗോ പൈലറ്റുമാരിൽ ഒരാൾ നാഗ്‌പൂർ വിമാനത്താവളത്തിന്റെ ബോർഡിംഗ് ഗേറ്റിൽ കുഴഞ്ഞുവീണു മരിച്ചു. ഇൻഡിഗോയുടെ നാഗ്‌പൂർ-പൂനെ വിമാനം (6E135) പറത്താനായി ബോർഡിംഗ് ഗേറ്റിലെത്തിയപ്പോഴാണ് പൈലറ്റുമാരിൽ ഒരാൾ കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
എന്നിരുന്നാലും ഈ സംഭവം വിമാന സർവീസിനെ കാര്യമായി ബാധിക്കാൻ ഇൻഡിഗോ അധികൃതർ അനുവദിച്ചില്ല. മുൻകൂട്ടി നിശ്ചയിച്ച പുറപ്പെടൽ സമയത്തിൽ നിന്ന് 14 മിനിറ്റ് താമസിച്ച് ഉച്ചയ്ക്ക് 1:24ന് വിമാനം പൂനെയിലേക്ക് പുറപ്പെട്ടിരുന്നു.
ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മാർഗനിർദേശങ്ങൾ പ്രകാരം വിമാനം പറത്തുന്നതിന് മുമ്പ് ആവശ്യമായ വിശ്രമം പൈലറ്റിന് ലഭിച്ചിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. കിംസ്-കിംഗ്സ്‌വേ ആശുപത്രിയുടെ റിപ്പോർട്ട് പ്രകാരം ഹൃദയസ്‌തംഭനം മൂലമാണ് പൈലറ്റ് മരിച്ചതെന്നാണ് കണ്ടെത്തൽ,
ആശുപത്രിയിലെ എമർജൻസി ടീം സിപിആർ നൽകിയെങ്കിലും അദ്ദേഹത്തിന്റെ ശരീരം അനുകൂലമായി പ്രതികരിച്ചില്ലെന്ന് ആശുപത്രി വക്താവ് പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ പൈലറ്റിന്റെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
നാഗ്‌പൂരിലെ ഞങ്ങളുടെ പൈലറ്റുമാരിൽ ഒരാളുടെ വിയോഗത്തിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്. നാഗ്‌പൂർ എയർപോർട്ടിൽ നിന്ന് അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോൾ നിർഭാഗ്യവശാൽ മരണപ്പെടുകയായിരുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പമുണ്ട്, ഇൻഡിഗോ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.