യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി നാളെ സെപ്റ്റംബര്‍ 18ന് ജന്മനാട്ടിലേക്ക് മടങ്ങിയെത്തും.
ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള ജൈത്രയാത്രയ്ക്ക് ശേഷം നാളെ അബുദാബിയിലെത്തുമ്പോൾ സുൽത്താൻ അൽ നെയാദിയ്ക്ക് വൻവരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, ആറ് മാസം നീണ്ട ഗവേഷണ ജീവിതം വിജയകരമായി പൂര്‍ത്തീകരിച്ചാണ് നെയാദി ഭൂമിയിലേക്ക് തിരിച്ചെത്തിയത്. സെപ്റ്റംബര്‍ നാലിനായിരുന്നു നെയാദിയും സംഘവും ഭൂമിയിലെത്തിയത്. അമേരിക്കയിലെ ഫ്‌ലോറിഡ തീരത്താണ് നെയാദി വന്നിറങ്ങിയത്. ഒരു അറബിയുടെ ആദ്യത്തെ ബഹിരാകാശ നടത്തവും പൂർത്തിയാക്കിയതിന് ശേഷം ‘സ്‌പേസ് സുൽത്താനെ’ ആദരിക്കാൻ രാജ്യം ഒരുങ്ങുകയാണ്.
ഭൂമിയിലെത്തിയ ശേഷം ദൗത്യത്തിൽ പിന്തുണച്ചവർക്ക് നെയാദി നന്ദി അറിയിച്ചിരുന്നു. ദൗത്യം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇത് തുടക്കം മാത്രമാണെന്നും പറയുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഏറ്റവും കൂടുതല്‍ കാലം ബഹികാരാശ നിലയത്തില്‍ ജീവിച്ച ആദ്യത്തെ അറബ് വംശജനാണ് അല്‍ നെയാദി. 200 ഓളം പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിച്ചാണ് അദ്ദേഹം തിരിച്ചെത്തിയത്. ഈ ചരിത്ര യാത്രയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളും അനുഭവങ്ങളും കേള്‍ക്കാന്‍ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നിലവിൽ ടെക്സസിലെ ഹൂസ്റ്റണിൽ റിക്കവറി പരിപാടികളിൽ പങ്കെടുക്കുകയാണ് നെയാദി.
നെയാദിയുടെ മടങ്ങി വരവ് വലിയ ആഘോഷമാക്കാനുളള ഒരുക്കങ്ങള്‍ മൂഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഭരണകര്‍ത്താക്കളുമായുളള കൂടിക്കാഴ്ചക്ക് പുറമെ സംവാദങ്ങള്‍, റോഡ് ഷോ തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
#SultanHomecoming എന്ന തലക്കെട്ടോടെ അൽ നെയാദിയുടെ യുഎഇയിലേക്കുള്ള മടക്കം നാളെ യു എ ഇ സമയം വൈകുന്നേരം 5.30 മുതൽ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (MBRSC) തത്സമയം ചെയ്യും.