കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് ഉംറ വിസയിൽ അമ്മയോടൊപ്പം യാത്ര ചെയ്ത കുട്ടിക്ക് സീറ്റ് ലഭിക്കാത്ത സംഭവത്തിൽ സ്പൈസ് ജെറ്റ് എയർലൈൻ നഷ്ടപരിഹാരം നൽകി.
സെപ്റ്റംബർ 12ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് പിന്നാലെ സ്പൈസ് ജെറ്റിന്റെ ആസ്ഥാനത്ത് നിന്ന് പരാതിക്കാരിയെ നേരിട്ട് വിളിച്ച് വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സൈഹ എന്ന രണ്ട് വയസ്സുള്ള കുട്ടിക്ക് സീറ്റ് നൽകിയില്ല എന്നതായിരുന്നു പരാതി. പരാതിയെക്കുറിച്ച് സ്പൈസ് ജെറ്റ് കമ്പനി ബന്ധപ്പെട്ട ജീവനക്കാരോടും ട്രാവൽ ഏജൻസിയോടും വിശദീകരണം ചോദിച്ചിരുന്നു.
തുടർന്ന് ഭാവിയിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന രീതിയിലുള്ള 33,000 രൂപയുടെ വൗച്ചർ സ്പൈസ് ജെറ്റ് വിമാന കമ്പനി പരാതിക്കാരിയ്ക്ക് നൽകുകയായിരുന്നു. വൗച്ചർ വിമാന കമ്പനിയിൽ നിന്നും സ്വീകരിച്ചതായും പരാതിക്കാരി അറിയിച്ചു.വിമാനത്തിൽ യാത്രക്കാർക്ക് ഉണ്ടായ മോശം അനുഭവത്തിന് സ്പൈസ് ജെറ്റ് കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.