യുഎഇയിലെ സർക്കാർ സേവനങ്ങളിൽ ഗുണനിലവാരവും വഴക്കവും മെച്ചപ്പെടുത്തുന്നതിനും കൂടുതൽ എളുപ്പത്തിലാക്കുന്നതിനും അനാവശ്യമെന്ന് തോന്നുന്ന 2,000 നടപടിക്രമങ്ങളെങ്കിലും 2024 ഓടെ റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു.
വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആരംഭിച്ച സ്മാർട്ട് ഗവൺമെന്റ് സംരംഭത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനം. സാമ്പത്തിക വളർച്ചയിലും വികസനത്തിലും തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുക, യുവാക്കളെ പിന്തുണയ്ക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതികൾ എന്നിവ ഉൾപ്പെടെ, വരും വർഷത്തേക്ക് സർക്കാരുകൾ സ്വീകരിക്കേണ്ട പ്രധാന അജണ്ടകൾ ഷെയ്ഖ് മുഹമ്മദ് നിശ്ചയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്.
ഇതനുസരിച്ച് മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും 2024 ഓടെ കുറഞ്ഞത് 2,000 സേവനങ്ങൾ റദ്ദാക്കി സേവനങ്ങളുടെ സമയം പകുതിയായി വെട്ടിക്കുറച്ചും എല്ലാ അനാവശ്യ വ്യവസ്ഥകളും ആവശ്യകതകളും ഇല്ലാതാക്കിക്കൊണ്ടും അവരവരുടെ നടപടിക്രമങ്ങൾ കുറയ്ക്കും. 246.6 ബില്യൺ ദിർഹം (67.14 ബില്യൺ ഡോളർ) ചെലവഴിച്ച് 2024 മുതൽ 2026 വരെയുള്ള ദുബായുടെ ബജറ്റിന് ഷെയ്ഖ് മുഹമ്മദ് ഈ ആഴ്ച അംഗീകാരം നൽകിയിരുന്നു .