നികുതി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ ജുഡീഷ്യൽ അധികാരികൾ തിരയുന്ന പ്രതിയായ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ഹെഡ്ജ് ഫണ്ട് വ്യാപാരി സഞ്ജയ് ഷായെ യുഎഇ അധികൃതർ ഇന്ന് ഡെന്മാർക്കിലേക്ക് കൈമാറിയതായി സ്ഥിരീകരിച്ചു.
ഡെന്‍മാര്‍ക്കില്‍ 1.7 ബില്യൺ ഡോളറിന്റെ നികുതി വെട്ടിപ്പാണ് ഷാ നടത്തിയത്. ഡാനിഷ് കമ്പനിയില്‍ ഓഹരിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 2012 മുതല്‍ തുടര്‍ച്ചയായ മൂന്നുവര്‍ഷം നികുതി റീഫണ്ട് ഇയാള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. തട്ടിപ്പിനുശേഷം ഡെന്‍മാര്‍ക്ക് വിട്ട ഷാ ദുബായിലെ പാം ജുമൈറയിലാണ് താമസിച്ചിരുന്നത്.
ഷായെ കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യുഎഇ ഏപ്രിലിൽ അറിയിച്ചിരുന്നു. ഷായുടെ അറസ്റ്റിനുള്ള അന്താരാഷ്ട്ര വാറണ്ട് ജനുവരി 7 ന് ദുബായ് പോലീസിന് ലഭിച്ചിരുന്നു. അഞ്ച് മാസത്തിന് ശേഷം അൽ റഫാ ഡിസ്ട്രിക്ടിൽ വെച്ചാണ് ഷായെ അറസ്റ്റ് ചെയ്തത്. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബാധകമായ ഉഭയകക്ഷി കരാറിന് അനുസൃതമാണ് ഈ തീരുമാനം.