ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം വടക്കുകിഴക്കൻ നഗരമായ മഷാദിൽ വ്യാഴാഴ്‌ച സംസ്‌കരിക്കുമെന്ന് ഇറാനിയൻ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് മൊഹ്സെൻ മൻസൂരി പറഞ്ഞു.
റഈസിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തബ്രിസ്, കോം, തലസ്ഥാനമായ ടെഹ്റാൻ, ബിർജന്ദ്, മഷാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വ്യാഴാഴ്‌ച രാത്രി മഷാദിലെ ഇമാം റെസയുടെ ദേവാലയത്തിൽ സംസ്കരിക്കും.
സംഭവത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനി തിങ്കളാഴ്‌ച അഞ്ച് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ചൊവ്വാഴ്‌ച മുതൽ വ്യാഴം വരെയുള്ള പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.
ഇറാനിലെ 14-ാമത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ജൂൺ 28 ന് നടക്കും.
നിലവിൽ താൽക്കാലിക പ്രസിഡൻ്റായി ചുമതലയേൽക്കുന്ന മുഹമ്മദ് മുഖ്‌ബർ, ജുഡീഷ്യറി ചീഫ് ഗൊലാംഹുസൈൻ മൊഹ്സെനി-ഇജെയ്, പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബക്കർ ഖാലിബാഫ്, നിയമകാര്യ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ദെഹ്ഖാൻ, ഇറാനിയൻ ഭരണഘടനാ സമിതിയുടെയും ആഭ്യന്തര മന്ത്രാലയത്തിൻ്റെയും പ്രതിനിധികളുൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിരിക്കുന്നത്