വാഷിങ്ങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഈ മാസം കൂടിക്കാഴ്‌ച നടത്തും. വാഷിങ്‌ടൺ ഡിസിയിൽ ഫെബ്രുവരി 13-ന് ആണ് കൂടിക്കാഴ്‌ച. ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഫ്രാൻസ് സന്ദർശനത്തിന് ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി അമേരിക്കയിലെത്തുക. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ്ഹൗസ് സന്ദർശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. മോദിക്ക് വൈറ്റ് ഹൗസിൽ അത്താഴവിരുന്നൊരുക്കുമെന്നും സൂചനയുണ്ട്.
അനധികൃത കുടിയേറ്റ വിഷയമടക്കമുള്ളവ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. വിഷയത്തിൽ നരേന്ദ്രമോദി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്.
ട്രംപ് അധികാരമേറ്റശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അനധികൃത കുടിയേറ്റക്കാർക്കെതിരേയുള്ള നടപടികളെ സംബന്ധിച്ചാണ്. അനധികൃത കുടിയേറ്റക്കാരെന്ന് തെളിയുന്നവരെ തിരിച്ചെത്തിക്കുമെന്ന് ഇന്ത്യയും അറിയിച്ചിട്ടുണ്ട്.