ഷാർജയിൽ സംസം വെള്ളത്തിന്റെ പേരിൽ സാധാരണ ടാങ്ക് വെള്ളം വിറ്റ ഒരു വ്യക്തി പിടിയിലായി
ഈ വ്യക്തി ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി അനധികൃത വാട്ടർ ബോട്ടിലിംഗ് സൗകര്യമാക്കി മാറ്റുകയായിരുന്നു. പതിവ് പരിശോധനകൾ സംശയം ജനിപ്പിച്ചതിനെത്തുടർന്ന്, ഷാർജ സിറ്റി മുനിസിപ്പാലിറ്റി അതിന്റെ നിയന്ത്രണ, പരിശോധന വകുപ്പുമായും ആരോഗ്യ നിയന്ത്രണ, സുരക്ഷാ വകുപ്പുമായും ഏകോപിപ്പിച്ച് പ്രവർത്തനം നടത്തുകയായിരുന്നു.
ഒരു വീട്ടിൽ നിന്ന് കുപ്പിവെള്ളം കയറ്റുന്ന വാഹനങ്ങൾ അധികൃതർ നിരീക്ഷിക്കുകയും, തുടർന്ന്ആ സ്ഥലത്ത് റെയ്ഡ് നടത്തുകയുമായിരുന്നു. റെയ്ഡിനിടെ, ആ പരിസരത്ത് നിന്ന് തന്നെ ആളെ ഉദ്യോഗസ്ഥർ പിടികൂടി.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ വെള്ളം നിറച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംസം വെള്ളം എന്ന് ലേബൽ ചെയ്ത കാർട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും അധികൃതർ പിടിച്ചെടുത്തു. ഉയർന്ന വിലയ്ക്കായിരുന്നു അവർ വെള്ളം വിറ്റു കൊണ്ടിരുന്നത്.
ഇത്തരത്തിൽ സമൂഹാരോഗ്യത്തെ ബാധിക്കുന്ന നിഷേധാത്മകമായ പെരുമാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ആളുകളെ വഞ്ചിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബൈദ് അൽ തെനൈജി പറഞ്ഞു.