യുഎഇയുടെ മാനുഷിക ദൗത്യമായ “ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3” ന്റെ ഭാഗമായി ഗാസയിൽ വെച്ച് പൊള്ളലിൽ ഗുരുതരപരിക്കേറ്റ ഒരു പലസ്തീൻ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി. ഗാസയിലുണ്ടായ വ്യോമാക്രമണത്തിലാണ് മൂന്ന് വയസ്സുള്ള ഹാതിം അവാദിന് പരിക്കേറ്റത്.
ദാരുണമായ ഈ ആക്രമണത്തിൽ കുട്ടിയുടെ മുഴുവൻ കുടുംബത്തിന്റെയും ജീവൻ അപഹരിച്ചു. ഗുരുതരപരിക്കുകളോടെ കണ്ടെത്തിയ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ഷെയ്ഖ് ഷഖ്ബൗട്ട് മെഡിക്കൽ സിറ്റി (Sheikh Shakhbout Medical City)യിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾഖാദർ അൽമെസാബി, ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 എന്ന പദ്ധതിയുടെ ഭാഗമായി 2025 ജൂൺ 12-ന് കുട്ടി ആശുപത്രിയിൽ എത്തിയതായി സ്ഥിരീകരിച്ചു. സമഗ്രമായ ഒരു ചികിത്സാ പദ്ധതി ഉടനടി നടപ്പിലാക്കിയതായും പരിചരണം ആരംഭിച്ചതിനുശേഷം കുട്ടിക്ക് കാര്യമായ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള യുഎഇയുടെ നിരന്തര ശ്രമങ്ങളെ അടിവരയിടുന്നതാണ് ഈ അടിയന്തര ഒഴിപ്പിക്കൽ.