പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് നാവികസേനാ ആസ്‌ഥാനത്തെ ഉദ്യോഗസ്ഥനെ രാജസ്ഥാൻ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഹരിയാനയിൽ താമസിക്കുന്ന അപ്പർ ഡിവിഷൻ ക്ലർക്ക് (UDC) വിശാൽ യാദവിനെ 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് പൊലീസ് പിടികൂടിയത്. പാകിസ്‌ഥാനുമായി ബന്ധപ്പെട്ട് ചാരപ്രവർത്തനങ്ങൾ സംശയിക്കപ്പെട്ടശേഷം കാലങ്ങളായി നിരീക്ഷണത്തിലായിരുന്നു ഇയാൾ.
പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കൂടുതൽ തെളിവുകൾ ലഭിക്കുന്നത്.
പാക്കിസ്ഥാൻ ഐഎസ്ഐ ഏജൻ്റായ പ്രിയ ശർമ്മ എന്ന യുവതിക്ക് നാവികസേനയെക്കിറിച്ചും രാജ്യത്തെ മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ഇദ്ദേഹം വിവരങ്ങൾ നൽകുകയും പണം കൈപ്പറ്റുകയും ചെയ്‌തതിന് തെളിവുകളുണ്ട്. ഓപ്പറേഷൻ സിന്ദൂർ നടക്കുന്ന സമയത്തും ഇത്തരത്തിൽ വിവരങ്ങൾ നൽകിയതായാണ് റിപ്പോർട്ടുകൾ. ഓപ്പറേഷൻ സിന്ദൂരിനിടെ യാദവ് നാവിക രഹസ്യാന്വേഷണ വിവരങ്ങൾ ചോർത്തിയതായി കാണിക്കുന്ന ചാറ്റ് റെക്കോർഡുകളും രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.