ഇന്ന് വ്യാഴാഴ്ച വൈകുന്നേരം (യു എ ഇ സമയം പുലർച്ചെ 2 മണി) വെനിസ്വേലയിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടു ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായി. ഇതേത്തുടർന്ന് കരീബിയൻ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പുകൾ നൽകുകയും തലസ്ഥാനമായ കാരക്കാസിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണെന്നാണ് ഇതിനെ കണക്കാക്കുന്നത്.
ഭൂചലനത്തെത്തുടര്‍ന്ന് നിരവധി മരണങ്ങളുണ്ടായിട്ടാകാമെന്നും കെട്ടിടങ്ങള്‍ തകര്‍ന്നതായും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നല്കി.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, ആദ്യത്തെ ഭൂചലനം കാരക്കാസിന് 168 കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള തീരദേശ നഗരമായ മൊറോണിന് സമീപം, ഭൂമിക്കടിയിൽ വെറും 13 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഉണ്ടായത്. ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ ഇതിലും ശക്തമായ രണ്ടാമത്തെ ഭൂകമ്പവുമുണ്ടായി. ഇത് ലോകത്തുതന്നെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും അപൂർവമായ ഭൂകമ്പ ശ്രേണിയിലൊന്നായി മാറി. ഇതിനെ ‘ഭൂകമ്പ ഡബ്ലറ്റ്’ (Earthquake Doublet) എന്നാണ് വിളിക്കുന്നത്.
നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്വർക്കുകളും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാൻ അടിയന്തര രക്ഷാപ്രവർത്തകർക്ക് വഴിമാറിക്കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ തകർന്ന കെട്ടിടങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കരുതെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.





