ദേരയിലെ കറൻസി എക്സ്ചേഞ്ചിൽ അതിക്രമിച്ചു കയറി ജീവനക്കാരെ കെട്ടിയിട്ട് 1 കോടി ദിർഹവുമായി കടന്ന ആഫ്രിക്കൻ സ്വദേശികളായ മൂന്ന് കൊള്ളക്കാരെ കവർച്ച നടന്ന് കൃത്യം 10 മിനിറ്റിനുള്ളിൽ ദുബായ് പോലീസ് പിടികൂടി. കവർച്ച ചെയ്യപ്പെട്ട തുക മുഴുവനായും പോലീസ് സുരക്ഷിതമായി വീണ്ടെടുത്തു.
മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ ജീവനക്കാരെ മർദ്ദിച്ച ശേഷം കെട്ടിയിടുകയും, നിരീക്ഷണ ക്യാമറകൾ തല്ലിത്തകർക്കുകയും ചെയ്ത ശേഷമാണ് പണവുമായി കടന്നത്. എന്നാൽ കൊള്ളക്കാർ പോയ ഉടൻ തന്നെ കെട്ടഴിച്ചു മാറിയ ഒരു ജീവനക്കാരൻ തന്റെ മൊബൈലിലെ ദുബായ് പോലീസിന്റെ ‘SOS എമർജൻസി അലേർട്ട്’ സംവിധാനം പ്രവർത്തിപ്പിച്ചു. ഇത് ദുബായ് പോലീസ് കൺട്രോൾ റൂമിലേക്ക് തത്സമയ സന്ദേശം എത്തിച്ചു.
സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ് ദേരയിലേക്കുള്ള മുഴുവൻ പ്രവേശന-പുറപ്പെടൽ കവാടങ്ങളും (Entry and exit points) അടച്ചുപൂട്ടി. സമീപ പ്രദേശങ്ങളിൽ നിന്നുള്ള പോലീസ് പട്രോളിംഗ് സംഘങ്ങളെ മുഴുവൻ പ്രതികൾക്കായി തിരച്ചിലിന് നിയോഗിച്ചു.
തിരച്ചിൽ തുടങ്ങി പത്താം മിനിറ്റിൽ സംശയാസ്പദമായ രീതിയിൽ കണ്ട ഒരു വാഹനം ട്രാഫിക് സർജൻ തടഞ്ഞുനിർത്തുകയും, അതിലുണ്ടായിരുന്ന ഒന്നാം പ്രതിയെ പണത്തിന്റെ ഒരു ഭാഗം അടങ്ങിയ ബാഗുകൾ സഹിതം അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബാക്കി രണ്ട് പ്രതികൾക്കായി ദുബായ് പോലീസ് ഉടൻ തന്നെ ഹെലികോപ്റ്റർ രംഗത്തിറക്കി. പോലീസ് പിന്തുടരുന്നത് കണ്ട് പണ ബാഗുകൾ ഉപേക്ഷിച്ച് ഒരു ഇൻഡസ്ട്രിയൽ യാർഡിലെ വലിയ കാർഗോ കണ്ടെയ്നറുകൾക്കിടയിൽ ഒളിക്കാൻ ശ്രമിച്ച പ്രതികളെ ഹെലികോപ്റ്റർ സംഘം ആകാശത്തുനിന്ന് കണ്ടെത്തുകയും, നിലത്തുള്ള പോലീസ് സംഘത്തിന് കൃത്യമായ ലൊക്കേഷൻ കൈമാറി ഇവരെയും വലയിലാക്കുകയുമായിരുന്നു.
ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീമിന്റെ പുസ്തകത്തിൽ ദുബായ് പോലീസിന്റെ ഏറ്റവും മികച്ച ക്രൈസിസ് മാനേജ്മെന്റ് ഓപ്പറേഷനായി ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും പോലീസുമായി നേരിട്ട് ബന്ധപ്പെടാൻ സ്മാർട്ട് SOS സംവിധാനങ്ങൾ എത്രത്തോളം സഹായകരമാണെന്ന് തെളിയിക്കുന്നതാണ് ഈ കേസ് എന്ന് അധികൃതർ വ്യക്തമാക്കി.






