ദുബായിൽ പെയ്ഡ് പാർക്കിംഗ് സ്‌ലോട്ടുകളിലെ സ്‌മാർട്ട് സ്‌ക്രീനിംഗ് വാഹനങ്ങൾ 2023 അവസാനത്തോടെ ഇരട്ടിയാക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) അറിയിച്ചു.
ദുബായിലെ പണമടച്ചുള്ള പൊതു പാർക്കിംഗ് സ്‌ലോട്ടുകളുടെ 34 ശതമാനവും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സ്‌മാർട്ട് സ്‌ക്രീനിംഗ് സംവിധാനത്തിന്റെ പരിധിയിലാണ്.ഈ സ്ലോട്ടുകൾ ഇപ്പോൾ ഒമ്പത് സ്‌മാർട്ട് സ്‌ക്രീനിംഗ് വാഹനങ്ങളാണ് നിരീക്ഷിക്കുന്നത്. 2023 അവസാനത്തോടെ ഇവയുടെ എണ്ണം 18 ആയി വർദ്ധിപ്പിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആർടിഎയുടെ തന്ത്രപ്രധാനമായ പദ്ധതികളും സംരംഭങ്ങളും അവലോകനം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈ വിപുലീകരണം പൂർത്തിയായാൽ സ്മാർട്ട് വാഹനങ്ങൾ ഏകദേശം 140,000 സ്ലോട്ടുകൾ അല്ലെങ്കിൽ ദുബായിലെ മൊത്തം പണമടച്ചുള്ള പാർക്കിംഗ് സ്ഥലങ്ങളുടെ 70 ശതമാനവും നിരീക്ഷിക്കും.
സ്‌മാർട്ട് സ്‌ക്രീനിംഗ് വാഹനങ്ങൾക്ക് പാർക്കിംഗ് സ്ഥലത്തിന്റെ തരം പരിഗണിക്കാതെ എല്ലാ ദിശകളിലുമുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നിരീക്ഷിക്കാനും വായിക്കാനും കഴിയും.ഇന്റലിജന്റ് ട്രാഫിക് സിസ്റ്റങ്ങളുടെ കവറേജ് 60 ശതമാനം റോഡ് ശൃംഖലകളിൽ നിന്ന് 2026 ഓടെ 100 ശതമാനമായി ഉയർത്താനാണ് ആർടിഎ ലക്ഷ്യമിടുന്നത്.