ഷാർജയിൽ മഴക്കെടുതിയിൽ അകപ്പെട്ട് മാറ്റിപാർപ്പിച്ച കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു.
അടച്ചിരുന്ന റോഡുകൾ വീണ്ടും തുറന്ന് നേരത്തെ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ച് കനത്ത മഴയിൽ നാശനഷ്ടമുണ്ടായ വീടുകളുടെ സുരക്ഷ ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം ഉറപ്പാക്കിയിട്ടുണ്ട്
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ്, ഷാർജ സിറ്റി മുനിസിപ്പാലിറ്റി, കൽബ സിറ്റി മുനിസിപ്പാലിറ്റി, ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി, ഡിപ്പാർട്ട്മെൻ്റ് ഓഫ് സിവിൽ ഡിഫൻസ്, സോഷ്യൽ സർവീസസ്, ഹൗസിംഗ് ഡിപ്പാർട്ട്മെൻ്റ്, കൽബ ഹോസ്പിറ്റൽ, എമിറേറ്റ്സ് ട്രാൻസ്പോർട്ട്, എമിറേറ്റ്സ് ഫൗണ്ടേഷൻ ഫോർ സ്കൂൾ വിദ്യാഭ്യാസം, എമിറേറ്റ്സ് റെഡ് ക്രസൻ്റ് അതോറിറ്റി, ഷാർജ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ടീം ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
കനത്ത മഴയിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച 173 കുടുംബങ്ങൾ ഉൾപ്പെടെ 1100 പേർക്കാണ് മൂന്ന് വ്യത്യസ്ത സ്കൂളുകളിലായി അഭയം നൽകിയത്. കനത്ത മഴയിൽ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ സേവനങ്ങളിലെ 528 അംഗങ്ങളും മുനിസിപ്പാലിറ്റികളിലെയും മറ്റ് വകുപ്പുകളിലെയും 621 ഫീൽഡ് സ്റ്റാഫുകളും 55 പോലീസ് പട്രോളിംഗും 321 ഹെവി വാഹനങ്ങളും ഓപ്പറേഷനിൽ പങ്കെടുത്തു.