ദുബായിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച അബുദാബിയിലെ മലയാളി യുവ ദമ്പതികള്‍ക്ക് 3.25 ലക്ഷം രൂപ നഷ്ടമായി.
കൊല്ലം സ്വദേശി പ്രമോദ് മോഹനന്‍, ഭാര്യ രേവതി പ്രമോദ് എന്നിവര്‍ക്കാണ് മൂന്നേകാല്‍ ലക്ഷത്തോളം രൂപ നഷ്ടമായത്. പ്രമോദിന്റെ അക്കൗണ്ടില്‍ നിന്ന് 7,747 ദിര്‍ഹവും (ഏകദേശം 1,75,000 രൂപ) രേവതിയുടെ അക്കൗണ്ടില്‍ നിന്ന് 6,500 ദിര്‍ഹവും (ഏകദേശം 150,000 രൂപ) ആണ് നഷ്ടമായത്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി അബുദാബി അഡ്‌നോകില്‍ ജോലി ചെയ്യുകയാണ് പ്രമോദ്. അബുദാബി ആസ്റ്റര്‍ ആശുപത്രിയില്‍ നഴ്‌സാണ് രേവതി. ഷെയ്ഖ് സായിദ് റോഡരികിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ വേണ്ടി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രമോദ് തട്ടിപ്പിനിരയായത്.
ഗൂഗിളില്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ വെബ്‌സൈറ്റില്‍ ടിക്കറ്റ് നിരക്ക് പരിശോധിച്ചപ്പോള്‍ ഒരാള്‍ക്ക് 150 ദിര്‍ഹമായിരുന്നു കാണിച്ചത്. മ്യൂസിയം പ്രമോഷന്‍ എന്ന പേരിലുള്ള വെബ്‌സൈറ്റ് നോക്കിയപ്പോള്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ അടക്കം ദുബായിലെ മിക്ക വിനോദവിജ്ഞാന കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിന് 40 ശതമാനം മുതല്‍ 50 ശതമാനം വരെ നിരക്കിളവ് കണ്ടു. പിന്നീട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടച്ചപ്പോള്‍ തട്ടിപ്പിന് ഇരയാവുകയായിരുന്നു.
രണ്ട് ടിക്കറ്റുകള്‍ക്ക് ആകെ 149 ദിര്‍ഹമായിരുന്നു നിരക്ക് കാണിച്ചത്. ഇതു പ്രകാരം പെയ്‌മെന്റ് ചെയ്തപ്പോള്‍ ഒടിപി നമ്പര്‍ മൊബൈലിലേക്ക് വന്നു. അത് നല്‍കി കുറച്ച് കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് അക്കൗണ്ടില്‍ പണമില്ലെന്ന സന്ദേശമെത്തി. വീണ്ടും ശ്രമിച്ചപ്പോള്‍ ഒടിപി ലഭിക്കുകയും അത് നല്‍കിയതോടെ ക്രെഡിറ്റ് ബാലന്‍സുണ്ടായിരുന്ന 7,747 ദിര്‍ഹം നഷ്ടപ്പെടുകയായിരുന്നു.
ഇരുവരും മുസഫ പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുമായി വരാന്‍ പോലീസ് നിര്‍ദേശിച്ചിരിക്കുകയാണ്.