ഈ ഫെബ്രുവരി മാസം ആദ്യം ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ആദ്യത്തെ ഹൈന്ദവ ശിലാക്ഷേത്രം മാർച്ച് 1 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഫെബ്രുവരി 15 മുതൽ 29 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദേശ ഭക്തർക്കും വിഐപി അതിഥികൾക്കും ആയി ക്ഷേത്രം ദർശനത്തിന് അനുവദിച്ചിരുന്നു.
മാർച്ച് 1 മുതൽ രാവിലെ 9 മുതൽ രാത്രി 8 വരെ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്നും, എല്ലാ തിങ്കളാഴ്ചയും ക്ഷേത്രം അടച്ചിരിക്കുമെന്നും ക്ഷേത്രം വക്താവ് അറിയിച്ചു. മാർച്ച് 1 മുതൽ ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഫെസ്റ്റിവൽ ഓഫ് ഹാർമണി ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണം.
യു.എ.ഇ സർക്കാർ നൽകിയ ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്ത് ഏകദേശം 700 കോടി രൂപ ചെലവിൽ ബോച്ചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത (BAPS) സ്വാമിനാരായൺ സൻസ്തയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.