ഷാർജയിലെ നോയ്സ് റഡാർ ഉപകരണങ്ങൾ വഴി ഈ വർഷം റോഡുകളിൽ അമിത ശബ്ദമുണ്ടാക്കിയതിന് 628 വാഹനങ്ങൾ പിടികൂടിയതായി ഷാർജ പോലീസ് അറിയിച്ചു.
ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ള സൗണ്ട് മീറ്റർ അടങ്ങിയതാണ് നോയ്സ് റഡാർ സംവിധാനം. ഒരു വാഹനത്തിൻ്റെ ശബ്ദ നില മാനദണ്ഡങ്ങൾ ലംഘിക്കുകയാണെങ്കിൽ, ക്യാമറ ലൈസൻസ് പ്ലേറ്റ് പിടിച്ചെടുക്കുകയും ഡ്രൈവർക്ക് പിഴ ചുമത്തുകയും ചെയ്യും.
95 ഡെസിബെല്ലിൽ കൂടുതലുള്ള വാഹനങ്ങളുടെ ഉടമകൾക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും. ആറ് മാസം വരെ വാഹനം പിടിച്ചെടുക്കാനും സാധ്യതയുണ്ട്. പാർപ്പിടങ്ങളുടെ അടുത്തുള്ള ശല്യം കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെൻ്റ് വക്താവ് ക്യാപ്റ്റൻ സൗദ് അൽ ഷൈബ പറഞ്ഞു.
വാഹനങ്ങളിൽ വരുത്തുന്ന സൗണ്ട് പരിഷ്ക്കരണങ്ങൾ താമസക്കാർക്ക് വലിയ ശല്യമുണ്ടാക്കുന്നുണ്ടെന്നും ഇത്തരത്തിൽ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാനും ഷാർജ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.