യുഎഇയിൽ ഭിക്ഷാടനത്തിനായി പ്രതിമാസ വേതനം വാഗ്ദാനം ചെയ്‌ത് ആളുകളെ എത്തിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നത് കണ്ടെത്തിയതായി ഷാർജ പോലീസ് അറിയിച്ചു. വിശുദ്ധ റമസാൻ മാസത്തിന് മുന്നോടിയായി പൊലീസ് ഭിക്ഷാടന വിരുദ്ധ ക്യാമ്പെയിൻ ആരംഭിച്ച സാഹചര്യത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ നാല് വർഷത്തിനിടെ 1701 യാചകരെ ദുബായ് പോലീസ് പിടികൂടിയിരുന്നു. 2023ൽ മാത്രം ഏകദേശം 500 ഭിക്ഷാടകർ അറസ്‌റ്റിലായിട്ടുണ്ട്. അബുദാബിയിൽ പള്ളിക്കു മുന്നിൽ ഭിക്ഷ യാചിക്കുന്ന ഒരു സ്ത്രീ ആയിരക്കണക്കിനു ദിർഹമാണ് സമ്പാദിച്ചിരുന്നത്. ഇവരെ പോലീസ് പിടികൂടിയത് സ്വന്തം ആഡംബര കാറിലേക്ക് നടക്കുന്നതിനിടയിലാണ്.
ഭിക്ഷാടനത്തിലൂടെ മാത്രം 60,000 ദിർഹവും 30,000 ദിർഹവും വീതം സമ്പാദിച്ച രണ്ട് സ്ത്രീകളെ സമീപകാലത്താണ് ദുബായ് പോലീസ് പിടികൂടിയത്. പിടിയിലായ ഭിക്ഷാടകരിൽ 99 ശതമാനവും ഭിക്ഷാടനം ഒരു ജോലിയായി കണക്കാക്കുന്നതായി ദുബായ് പോലീസ് പറഞ്ഞു.