ഷാർജയിൽ നിർമാണത്തിലിരിക്കുന്ന പള്ളിയിൽ സ്‌കാഫോൾഡ് തകർന്ന് ഒരു തൊഴിലാളി മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു.
മസ്ജിദിൻ്റെ മിനാരത്തിൽ നിന്നുകൊണ്ടു ജോലി ചെയ്ത് കൊണ്ടിരുന്ന തൊഴിലാളികളാണ് സ്കാർഫോൾഡിംഗ് തകർന്ന് നിലത്ത് വീണത്. ഇതിൽ 28 വയസ്സുള്ള ഒരു ഉഗാണ്ടൻ പൗരനായ തൊഴിലാളി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മറ്റ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ ചൊവ്വാഴ്ച രാത്രി അൽ ഖാൻ ഏരിയയിലെ നിർമാണത്തിലിരിക്കുന്ന പള്ളിയിലാണ് അപകടമുണ്ടായത്. രാത്രി 11 മണിയോടെ ഷാർജ പോലീസും ദേശീയ ആംബുലൻസും സംഭവസ്ഥലത്തെത്തി തൊഴിലാളികളെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിക്കേറ്റ നാല് പേരിൽ മൂന്ന് പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. നാലാമത്തെ തൊഴിലാളി ഉഗാണ്ടയിൽ നിന്നുള്ള 26 വയസ്സുകാരൻ ഇപ്പോഴും ആശുപത്രിയിലാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ പൂർത്തിയാക്കിയ ശേഷം ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
റമദാൻ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനിരുന്ന പള്ളിയിലാണ് ഈ അപകടമുണ്ടായത്.