അബുദാബിയിൽ ഒരു വാഹനത്തിനടിയിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ പാക്കിസ്ഥാനി ഡെലിവറി ജീവനക്കാരൻ രക്ഷപ്പെടുത്തി.
അബുദാബിയിലെ അൽ മൻഹാൽ കൊട്ടാരത്തിനടുത്തെ തിരക്കേറിയ അൽ ഫലാഹ് സ്ട്രീറ്റിൽ ബലിപെരുന്നാളിന് മുൻപത്തെ ഒരുച്ചയ്ക്കായിരുന്നു സംഭവം.
ഭക്ഷണം എത്തിക്കാനായി ബൈക്കിൽ പോകുമ്പോൾ തെരുവിലെ ടാഫിക് സിഗ്നലിൽ കാത്ത് നിൽക്കുകയായിരുന്നു സുബൈർ അൻവർ മുഹമ്മദ് എന്ന ഡെലിവറി ജീവനക്കാരൻ. പെട്ടെന്ന് ഒരു പൂച്ചക്കുട്ടി എവിടെ നിന്നോ ഓടിയെത്തി സിഗ്നൽ കാത്ത് റോഡിൻ്റെ മധ്യത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന എസ്യുവിയുടെ അടിയിൽ കയറി. വാഹനം മുന്നോട്ടെടുത്താൽ പൂച്ചക്കുട്ടി അതിനടിയിൽ കുടുങ്ങി മരണം സംഭവിക്കുമെന്ന് ഉറപ്പായിരുന്നു.
അതേസമയം, പച്ച സിഗ്നലാകാൻ വെറു അഞ്ച് സെക്കൻഡ് മാത്രം. മറ്റൊന്നും ആലോചിച്ചില്ല, സുബൈർ പൂച്ചക്കുട്ടിയെ എടുത്ത് റോഡിന്റെ മറുവശത്ത് സുരക്ഷിതമായ സ്ഥലത്ത് വിട്ടു തിരിച്ചു വന്നപ്പോഴേയ്ക്കും ചുവന്ന സിഗ്നൽ കത്തി. എല്ലാം ഞൊടിയിടയിലാണ് സംഭവിച്ചത്. നല്ല ചൂടുണ്ടായിരുന്നു.
എത്രയും പെട്ടെന്ന് തണലത്ത് എത്തിപ്പെടാൻ ഏതൊരു ഡെലിവറി ജീവനക്കാരനും ആഗ്രഹിക്കുന്ന സമയം. പെട്ടെന്നുണ്ടായ പ്രേരണയാണെങ്കിലും ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് സുബൈർ പറയുന്നു.
അടുത്തുള്ള വാഹനങ്ങളിൽ നിന്നെടുത്ത വിഡിയോ കണ്ടവർ കഴിഞ്ഞ 5 വർഷമായി യു എ ഇയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന സുബൈറിനെ അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയാണ്.
ഇത്തരം സംഭവങ്ങൾ യുഎഇ ഭരണാധികാരികൾ വൻ പ്രാധാന്യത്തോടെയാണ് കാണാറുള്ളത്. 2021 ഓഗസ്റ്റ് 24ന് രാവിലെ ദുബായ് ദെയ്റയിൽ നടന്ന സംഭവം അതിന് തെളിവാണ്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണിയായ പൂച്ചയെ രക്ഷിച്ച 2 മലയാളികളടക്കം 4 പേർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻ്റെ സമ്മാനം ലഭിച്ചിരുന്നു.