ദുബായ്: ഡ്യൂട്ടിക്കിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട സായുധ സേനാംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. നാലു ധീരരായ സേനാംഗങ്ങൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
പരിക്കേറ്റ സൈനികരെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയാണ് ദുബായ് കിരീടാവകാശി പരിക്കേറ്റ സൈനികരെ കണ്ടത്. സായിദ് മിലിട്ടറി ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിച്ച സൈനികരായ നാസർ മുഹമ്മദ് യൂസഫ് അൽ ബലൂഷി, അബ്ദുൾ അസീസ് സയീദ് സബ്ത് അൽ തുനൈജി എന്നിവരുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് അജ്മാനിലെ അൽ ജുർഫ് ഏരിയയിലെ ഷെയ്ഖ് സായിദ് മസ്ജിദിൽ നടന്നു. സെപ്റ്റംബർ 24നായിരുന്നു അപകടം ഉണ്ടായത്. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി എന്നിവർ മഗ്രിബിന് ശേഷം മയ്യിത്ത് നമസ്‌കാരം നടത്തി.