ഫുജൈറ: ഫുജൈറ ബീച്ചിൽ എണ്ണച്ചോർച്ച. വെള്ളിയാഴ്ച ഫുജൈറയിലെ ഹോട്ടൽ സ്ഥാപനങ്ങൾ എണ്ണ ചോർച്ച റിപ്പോർട്ട് ചെയ്തതായി എമിറേറ്റ് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. എമർജൻസി ടീം പെട്ടെന്ന് ഈ കോളിനോട് പ്രതികരിച്ച് സംഭവ സ്ഥലത്തെത്തിയെന്നും അതോറിറ്റി വ്യക്തമാക്കി.
നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ അധികൃതർ പ്രദേശം വൃത്തിയാക്കി. ശുചീകരണ പ്രവർത്തനത്തിന് മുമ്പും ശേഷവുമുള്ള ബീച്ചിന്റെ ചിത്രങ്ങൾ ഫുജൈറ പരിസ്ഥിതി അതോറിറ്റി തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തീരത്തെ മണലിൽ എണ്ണയുടെ അംശം കാണാമായിരുന്നു. കടൽത്തീരം മങ്ങിയ നിറത്തിലായിരുന്നു കാണപ്പെട്ടത്. എന്നാൽ, ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം മണലും കടൽത്തീരവും അതിന്റെ യഥാർത്ഥ പ്രതാപത്തിലേക്ക് തിരിച്ചെത്തി.
കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്നും ഇവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിസ്ഥിതി നിയലംഘകർക്കെതിരെയുള്ള ശിക്ഷാ നടപടികളിൽ യാതൊരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഫുജൈറ പരിസ്ഥിതി അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 800368 വഴി താമസക്കാർക്ക് നിയമലംഘനങ്ങളും പാരിസ്ഥിതിക ലംഘനങ്ങളും അറിയിക്കാം.