അബുദാബി : 2025ലെ ആദ്യ പാതത്തിൽ മികച്ച ലാഭവിഹിതവുമായി ലുലു റീട്ടെയ്ൽ. ആദ്യ സാമ്പത്തിക പാതത്തിൽ 16 ശതമാനം വർധനവോടെ 69.7 മില്യൺ ഡോളറിന്റെ ലാഭം ലുലു നേടി. 7.3 ശതമാനം വർധനവോടെ 2.1 ബില്യൺ ഡോളർ വരുമാനമാണ് ഈ കാലയളവിൽ ലുലു സ്വന്തമാക്കിയത്. ലുലുവിന്റെ ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമിലെ മികച്ച വളർച്ചയാണ് നേട്ടത്തിന് കരുത്തേകിയത്. 26 ശതമാനത്തോളം വളർച്ചയുമായി 93.4 മില്യൺ ഡോളറിന്റെ വിൽപ്പന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ നടന്നു. മൊത്തം വരുമാനത്തിന്റെ 4.7 ശതമാനവും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ്. 6.4 ശതമാനം വളർച്ചയോടെ 214.1 മില്യൺ ഡോളറാണ് EBITDA മാർജിൻ.
നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്നും റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി സുസ്ഥിരമായ വളർച്ച ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. പ്രൈവറ്റ് ലേബൽ – ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ സജീവമായ സേവനമാണ് ലുലു നൽകുന്നത്. ജിസിസിയിലെ കൂടുതൽ ഇടങ്ങളിലേക്ക് സാന്നിദ്ധ്യം വർധിപ്പിക്കുമെന്നും നിക്ഷേപകർക്ക് കൂടുതൽ മികച്ച റിട്ടേൺ ഉറപ്പാക്കുമെന്നും യൂസഫലി വ്യക്തമാക്കി.
പ്രതീക്ഷിച്ചതിനുമപ്പുറം ലാഭവിഹിതം കുതിച്ചുയർന്നതോടെ കൂടുതൽ ഇടങ്ങളിലേക്ക് റീട്ടെയ്ൽ സേവനം വിപുലീകരിക്കാനൊരുങ്ങുകയാണ് ലുലു റീട്ടെയ്ൽ. ഇതിന്റെ ഭാഗമായി ജിസിസിയിലെ 20 പുതിയ സ്ഥലങ്ങളിൽ കൂടി പുതിയ സ്റ്റോറുകൾ തുറക്കും. ആദ്യ സാമ്പത്തിക പാതത്തിൽ മാത്രം. അഞ്ച് പുതിയ സ്റ്റോറുകൾ ലുലു തുറന്നു. യുഎഇയിൽ മാത്രം ആറ് ശതമാനത്തോളം വളർച്ച ലുലു നേടി. ഫ്രഷ് ഫുഡ് സെഗ്മെന്റിൽ 15 ശതമാനത്തിലേറെയാണ് വളർച്ച. സൗദി അറേബ്യയിലും ഏറ്റവും മികച്ച നേട്ടമാണ് ലുലുവിന് ലഭിച്ചത്. 10 ശതമാനത്തിലേറെ വരുമാന വർധനവാണ് സൗദി അറേബ്യയിൽ ലുലുവിന് ഉള്ളത്.