ദുബായിൽ പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയതിന് ഒരു ഗൾഫ് പൗരനും അഞ്ച് ഏഷ്യക്കാരും അടങ്ങുന്ന ഒരു സംഘത്തിന് മൂന്ന് വർഷം തടവ് ശിക്ഷ ദുബായ് കോടതി വിധിച്ചു.
ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.1,422,000 ദിർഹം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയതിനും, ഒരു ജനറൽ ട്രേഡിങ് കമ്പനിയുടെ ഉടമയെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തതിനും, അവരെ ശാരീരികമായി ആക്രമിച്ചതിനുമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. ഒരു കമ്പനിയിൽ നിന്ന് വലിയൊരു തുക ഇവർ മോഷ്ടിക്കുകയും ചെയ്തു.
സംഘം ഒരു കമ്പനിയിൽ എത്തി പോലീസ് ആണെന്ന് പറഞ്ഞ് വ്യാജ ഐഡി കാണിക്കുകയും ഏകദേശം 500,000 ദിർഹം മോഷ്ടിക്കുകയും നിരീക്ഷണ ദൃശ്യങ്ങൾ അടങ്ങിയ സ്റ്റോറേജ് യൂണിറ്റ് സ്ഥാപനത്തിൽ നിന്നും നീക്കം ചെയ്യുകയും1.2 മില്യൺ ദിർഹം കൈവശം വച്ചിരുന്ന മറ്റൊരു ജീവനക്കാരനെയും ആക്രമിച്ച് പണവുമായി ഓടി രക്ഷപ്പെടുകയുമായിരുന്നു.
പിന്നീട് സ്ഥാപനത്തിന്റെ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പോലീസ് സംഭവത്തിൽ ഉൾപ്പെട്ട 6 പേരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.