ദുബായിലെ അൽ ബരാഹ പ്രദേശത്ത് ഒരു ഇലക്ട്രോണിക്സ് ട്രേഡിംഗ് കമ്പനിയിലെ രണ്ട് ജീവനക്കാരെ ആക്രമിച്ച് കസേരകളിൽ കെട്ടിയിട്ട ശേഷം 20 മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ മോഷ്ടിച്ച നാലംഗ സംഘം ദുബായ് പോലീസിന്റെ പിടിയിലായി.
പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് അൽ ബരാഹയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ലാപ്‌ടോപ്പുകൾ എത്തിക്കാൻ കമ്പനി രണ്ട് ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. ജീവനക്കാർ സ്ഥലത്തെത്തിയപ്പോൾ, ഡെലിവറി പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യാജമായി അവകാശപ്പെട്ട് നാല് പുരുഷന്മാർ അവരെ സമീപിച്ചു. തുടർന്ന് ഇവർ ലാപ്‌ടോപ്പുകൾ കൈക്കലാക്കി, രണ്ട് ജീവനക്കാരെയും കസേരകളിൽ കെട്ടിയിട്ട് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കമ്പനിയുടെ ഉടമ ഉടൻ ദുബായ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ദുബായ് പോലീസെത്തി സംശയിക്കുന്നവരെ തിരിച്ചറിയാൻ ഉദ്യോഗസ്ഥർ വിരലടയാളങ്ങൾ എടുക്കുകയും നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്ന് കുറ്റവാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
പോലീസ് ആദ്യം ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് അയാൾ വഴി മറ്റൊരു കൂട്ടാളിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാക്കിയുള്ള രണ്ടുപേരെ പിന്നീട് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലിൽ നാലുപേരും കവർച്ച നടത്തിയതായി സമ്മതിച്ചു. മറ്റൊരു ഇലക്ട്രോണിക്സ് കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ഉദ്ദേശിച്ചിരുന്ന 20 മോഷ്ടിച്ച ലാപ്‌ടോപ്പുകളും പോലീസിന് കണ്ടെത്താനായി.