ഇറാൻ – ഇസ്രയേൽ സംഘർഷം കൂടുതൽ അന്താരാഷ്ട്രവൽക്കരിക്കുന്നത് ഒഴിവാക്കാൻ അഭ്യർത്ഥിച്ച് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ്. ട്രംപ് ഭരണകൂടത്തെയോ അമേരിക്കയെയോ പേരെടുത്ത് പരാമർശിക്കാതെയാണ് അദ്ദേഹം ഇക്കാര്യം അഭ്യർത്ഥിച്ചത്.
മറ്റു രാജ്യങ്ങളുടെ സൈനിക ഇടപെടൽ കൂടി ഇനി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലൊരു ഇടപെടൽ ഉണ്ടായാൽ അവ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എത്രയും വേഗം മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരണമെന്നും ഗുട്ടറസിൻ്റെ നിലപാട് വ്യക്തമാക്കാൻ മാധ്യമങ്ങളെ കണ്ട വക്താവ് ആവശ്യപ്പെട്ടു. തർക്കത്തെ ഇനിയും അന്താരാഷ്ടവത്കരിക്കരുതെന്നും സംഘർഷത്തിൽ ആശങ്കയുണ്ടെന്നും ഗുട്ടറസ് വ്യക്തമാക്കി. ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയും നേരിട്ട് ഇടപെട്ടേക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഗുട്ടറസിൻ്റെ പ്രതികരണം.
ഗുട്ടറസിൻ്റെ ഔദ്യോഗിക വക്താവ് സ്റ്റീഫൻ ഡുജാറിക്കാണ് യുഎന്നിൻ്റെ ആശങ്കയും നിർദേശങ്ങളും അറിയിച്ചത്. ഇറാനുമായി ബന്ധപ്പെട്ട ആണവ വിഷയങ്ങളിൽ നയതന്ത്ര മാർഗങ്ങളിലൂടെത്തന്നെ പരിഹാരം കാണണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. യുഎൻ നിയമങ്ങളും കരാറുകളും എല്ലാ രാജ്യങ്ങളും പാലിക്കണം. യുഎന്നിന് നിലവിലെ സംഘർഷങ്ങളിൽ ആശങ്കയുണ്ട്. എന്നാൽ അവയിൽ സംസാരിച്ചുതന്നെ പരിഹാരം കാണണമെന്നാണ് യുഎൻ നിലപാട് എന്നും ഗുട്ടറസിന്റെ വക്താവ് അറിയിച്ചു.