ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകൾ. ഒമാനിൽ നിന്ന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി, ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറുമായി ബന്ധമുള്ള രണ്ട് ഗൺബോട്ടുകൾ ഒരു ടാങ്കറിന് നേരെ വെടിയുതിർത്തതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
മുന്നറിയിപ്പുകളൊന്നും നൽകാതെയാണ് വെടിവെയ്‌പ്പെന്ന് ക്യാപ്റ്റൻ അറിയിച്ചതായി യുകെ മാരിടൈം ഏജൻസി പറഞ്ഞു. കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.
അതിനിടയിൽ യുഎസ് ഉപരോധം പിൻവലിക്കാത്തത് യുഎസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചകളേയും ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇസ്ലാമാബാദിൽ രണ്ടാംഘട്ട ചർച്ച നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇറാൻ ഇതുവരെ രണ്ടാംഘട്ട ചർച്ചയ്ക്ക് സമ്മതിച്ചിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ തെസ്‌നിംന്യൂസ് റിപ്പോർട്ട് ചെയ്തു.






