ദുബായ്: ഒരു അറബ് ടൂറിസ്റ്റിന്റെ ഒരു ഷോപ്പിംഗ് സെൻ്ററിൽ വെച്ച് നഷ്ടപ്പെട്ട പണം ദുബായ് പോലീസ് കണ്ടെത്തി ടൂറിസ്റ്റിന്റെ നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. 3,000 ദിർഹം കളഞ്ഞു പോയതായി റിപ്പോർട്ട് കിട്ടി രണ്ട് മണിക്കൂറിനുള്ളിൽ ആ പണം കണ്ടെത്തുകയും അവർ ദുബായിൽ നിന്നും പോയതിന് തൊട്ടുപിന്നാലെ അവരുടെ കൈകളിലെത്തുകയും ചെയ്തു
ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റാണ് കേസ് കൈകാര്യം ചെയ്തത്. ദുബായ് പോലീസ് ആപ്പിലെ ടൂറിസ്റ്റ് സപ്പോർട്ട് സർവീസ് വഴി ടൂറിസ്റ്റ് 3,000 ദിർഹം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മാളിനുള്ളിലെവിടെയോ തന്റെ പക്കൽ നിന്ന് പണം നഷ്ടപ്പെട്ടുവെന്നും, വിമാനത്തിൽ വേഗം പോകേണ്ടതിനാൽ തിരികെ വന്ന് അത് തിരയാൻ സമയമില്ലെന്നും വിശദീകരിച്ചതായി വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുൾ റഹ്മാൻ പറഞ്ഞു.
തുടർന്ന് പണം കണ്ടെത്തിയാൽ ഉടൻ തന്നെ ഫോളോ അപ്പ് ചെയ്യുമെന്നും അവളുടെ മാതൃരാജ്യത്തേക്ക് പണം അയയ്ക്കുമെന്നും ഉദ്യോഗസ്ഥർ അവർക്ക് ഉറപ്പുനൽകിയിരുന്നു. തുടർന്ന് ഷോപ്പിംഗ് സെന്ററുകളുടെ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള ഒരു ഫീൽഡ് ടീം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
പിന്നീട് നടത്തിയ തിരച്ചിലിൽ ഷോപ്പിംഗ് സെന്ററിലെ ഒരു കടയിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ മുഴുവൻ തുകയും പോലീസ് സംഘം തിരിച്ചുപിടിച്ചു. ഉദ്യോഗസ്ഥർ അവരുടെ റിപ്പോർട്ടുമായി ഇത് ഒത്തുനോക്കി, മൊത്തം തുകയും നോട്ടുകളുടെ കൃത്യമായ എണ്ണവും സ്ഥിരീകരിച്ചു, തുടർന്ന് അവരെ ബന്ധപ്പെടുകയും വിദേശത്തേക്ക് പണം മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.






