യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ മധ്യസ്ഥതയിൽ വെള്ളിയാഴ്ച ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിന്റെ ഭാഗമായി തെക്കൻ ലെബനനിലെ ചില പ്രദേശങ്ങളിൽ നിന്ന് ഭാഗികമായി സൈനിക പിന്മാറ്റം നടത്താൻ ഇസ്രായേൽ സമ്മതിച്ചു.
എന്നാൽ, ഈ കരാർ നിലനിൽക്കുമ്പോഴും തെക്കൻ ലെബനനിലെ വലിയൊരു സുരക്ഷാ മേഖലയിൽ (Security zone) ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണം തുടരുമെന്ന ശക്തമായ സൂചനയാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നൽകിയത്. ഹിസ്ബുള്ളയെ പൂർണ്ണമായും നിരായുധരാക്കുന്നത് വരെയും ഇസ്രായേലിന് നേരെയുള്ള ഭീഷണികൾ ഒടുങ്ങുന്നത് വരെയും ഈ സുരക്ഷാ മേഖല നിലനിർത്തുമെന്നും, ഇത് തങ്ങളുടെ വലിയൊരു നേട്ടമാണെന്നും നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു.
ഈ കരാർ വഴി ഇസ്രായേൽ സൈന്യത്തിന്റെ ശുപാർശ പ്രകാരം നിശ്ചിത മേഖലകളിൽ നിയന്ത്രണം ഏറ്റെടുക്കാൻ ലെബനൻ സൈന്യത്തിന് രണ്ട് പൈലറ്റ് ഘട്ടങ്ങളിലായി അനുമതി നൽകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.





