അമേരിക്കൻ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനനും തമ്മിൽ ചരിത്രപരമായ ത്രികക്ഷി ചട്ടക്കൂട് കരാറിൽ (Trilateral framework agreement) ഒപ്പുവെച്ചതിനെ യു.എ.ഇ ഔദ്യോഗികമായി സ്വാഗതം ചെയ്തു.
ഈ സമാധാന കരാർ യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുത്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ ശക്തമായ നയതന്ത്ര ശ്രമങ്ങളെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രത്യേകം പ്രശംസിച്ചു.
പുതിയ കരാർ പശ്ചിമേഷ്യയിലെ സ്ഥിരതയ്ക്ക് പോസിറ്റീവായ ഒരു ചുവടുവെപ്പാകുമെന്ന് പ്രത്യാശിച്ച മന്ത്രാലയം, മേഖലയിൽ കൂടുതൽ സുരക്ഷാ-മാനവിക പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ തുടർച്ചയായ ഏകോപനം ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു.
ഈ നിർണായക ഘട്ടത്തിൽ ലെബനന് യു.എ.ഇ തങ്ങളുടെ പൂർണ്ണ പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചു. അതോടൊപ്പം ലെബനൻ ഭരണകൂടത്തിന്റെ അധികാരം ശക്തിപ്പെടുത്തുന്നതിനും, ആയുധങ്ങൾ ഔദ്യോഗിക സൈനിക സ്ഥാപനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിനും, ഭീകരവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനുമുള്ള നീക്കങ്ങൾ ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും യു.എ.ഇ വ്യക്തമാക്കി.





