ദുബായിൽ കസ്റ്റംസും പോലീസും സംയുക്തമായി നടത്തിയ വൻ മിന്നൽ പരിശോധനയിൽ അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത്-വിതരണ ശൃംഖല തകർത്തു. ഏതാണ്ട് 200 കിലോഗ്രാം (278,850 ഗുളികകൾ) പ്രെഗാബാലിൻ (Pregabalin) എന്ന നിരോധിത ലഹരി ഗുളികകൾ പിടിച്ചെടുക്കുകയും നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ ഇന്ന് വ്യാഴാഴ്ച അറിയിച്ചു.
ദുബായ് കസ്റ്റംസിന്റെ അത്യാധുനിക ഷിപ്മെന്റ് ഡാറ്റാ അനാലിസിസ് സംവിധാനമാണ് ഈ വൻ വേട്ടയ്ക്ക് വഴിയൊരുക്കിയത്. ഒരു ഏഷ്യൻ രാജ്യത്തുനിന്ന് എത്തിയ സംശയകരമായ പാർസൽ കസ്റ്റംസിന്റെ സ്മാർട്ട് റിസ്ക് എഞ്ചിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ഉപയോഗിച്ച് തിരിച്ചറിയുകയായിരുന്നു.
കസ്റ്റംസിന്റെ ‘സിയാജ്’ (Siyaj) പ്രത്യേക സംഘം നടത്തിയ വിശദമായ പരിശോധനയിൽ പാർസലിൽ നിന്ന് ആദ്യഘട്ടത്തിൽ 150,600 പ്രെഗാബാലിൻ ഗുളികകൾ കണ്ടെടുത്തു.
തുടർന്ന് ദുബായ് പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് നടത്തിയ തുടർനീക്കത്തിലാണ് യു.എ.ഇയിലുണ്ടായിരുന്ന നാല് പ്രതികളെ വലയിലാക്കിയത്. ഇവർ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 128,250 ഗുളികകൾ കൂടി പോലീസ് കണ്ടെടുത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ ഉയർന്ന സുരക്ഷാ ഭീഷണിയുള്ള ഇത്തരം കള്ളക്കടത്തുകൾ രാജ്യത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ തടയാൻ ദുബായ് കസ്റ്റംസിന് സാധിക്കുന്നുണ്ടെന്ന് കസ്റ്റംസ് ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ റാഷിദ് ബിൻ ഹർബ് അൽ ഷംസി വ്യക്തമാക്കി.






