കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പോയ യുഎഇ സ്വദേശി ബാലന് ടുണീഷ്യയിലുണ്ടായ വാഹനാപകടത്തിൽ ദാരുണാന്ത്യം
റാസൽഖൈമയിലെ (Ras Al Khaimah) ഗലീല സ്വദേശിയായ ജാസിം മുഹമ്മദ് അബ്ദുള്ള അലി സെയ്ദ് അൽ ഷെഹി എന്ന ഏഴുവയസ്സുകാരനാണ് ജൂലൈ 4 ശനിയാഴ്ച ടുണീഷ്യയിലെ മണൂബ ഗവർണറേറ്റിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ടുണീഷ്യയിലുള്ള ബന്ധുക്കളെ സന്ദർശിക്കാനും വേനലവധി ആഘോഷിക്കാനുമാണ് കുട്ടി പോയത്.
ടുണീഷ്യയിലെ വീടിന് സമീപമുള്ള ഒരു ഗ്രോസറി കടയിലേക്ക് പോകുന്നതിനായി മറ്റ് സഹോദരങ്ങൾക്കൊപ്പം പുറത്തിറങ്ങിയതായിരുന്നു ജാസിം. റോഡിലൂടെ നടന്നുപോകുമ്പോൾ അമിതവേഗതയിൽ വന്ന വാഹനം കുട്ടി ശ്രദ്ധിച്ചില്ലെന്നും പെട്ടെന്ന് വന്ന് ഇടിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
ജോലി സംബന്ധമായ കാരണങ്ങളാൽ ജാസിമിന്റെ പിതാവ് മുഹമ്മദ് അൽ ഷെഹി യു.എ.ഇയിൽ തന്നെ തുടരുകയായിരുന്നു. അടുത്ത മാസം കുടുംബത്തിനൊപ്പം ചേരാൻ ഇരിക്കെയാണ് ജോലിസ്ഥലത്ത് വെച്ച് മകന്റെ മരണവാർത്ത അദ്ദേഹത്തെ തേടിയെത്തുന്നത്. എപ്പോഴും സന്തോഷവാനായിരുന്ന ജാസിം അമ്മയോടും ഇളയ സഹോദരിയോടും ഏറെ അടുത്തുനിൽക്കുന്ന കുട്ടിയായിരുന്നുവെന്ന് പിതാവ് ഓർത്തു.
കുട്ടിയുടെ ഭൗതികശരീരം ജൂലൈ 6 തിങ്കളാഴ്ച രാത്രിയോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യു.എ.ഇയിൽ എത്തിക്കും. ചൊവ്വാഴ്ച രാവിലെ റാസൽഖൈമയിലെ ഗലീല സെമിത്തേരിയിൽ (Ghalilah Cemetery) ഖബറടക്കം നടക്കും.





