മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന “യുദ്ധവുമില്ല, സമാധാനവുമില്ല” (No war, no peace) എന്ന അവസ്ഥയിൽ നിന്ന് മാറി അന്താരാഷ്ട്ര നിയമങ്ങളും പരസ്പര സഹവർത്തിത്വവും പരമാധികാരത്തോടുള്ള ബഹുമാനവും അധിഷ്ഠിതമാക്കിയുള്ള സുസ്ഥിരമായ സ്ഥിരതയിലേക്ക് നീങ്ങണമെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു.
മേഖലയിലെ ജനങ്ങളുടെ ഭാവി പദ്ധതികൾക്കും സ്ഥിരതയ്ക്കും വ്യക്തമായ കാഴ്ചപ്പാടും കൃത്യമായ ദിശാബോധവും അത്യാവശ്യമാണെന്ന് ഡോ. അൻവർ ഗർഗാഷ് ചൂണ്ടിക്കാട്ടി. അനിശ്ചിതത്വവും സംഘർഷ സാധ്യതകളും നിറഞ്ഞ “യുദ്ധവുമില്ല, സമാധാനവുമില്ല” എന്ന അവസ്ഥയിൽ അനിശ്ചിതകാലത്തേക്ക് മുന്നോട്ട് പോകാൻ ഈ മേഖലയ്ക്ക് കഴിയില്ല.
വരാനിരിക്കുന്ന പുതിയ ഘട്ടം ദുർബലമായ അടിത്തറകളിലോ അന്താരാഷ്ട്ര നിയമങ്ങളെ അവഗണിച്ചുകൊണ്ടുള്ള താൽക്കാലിക ക്രമീകരണങ്ങളിലോ നിർമ്മിക്കപ്പെടാൻ പാടില്ല.പരസ്പര സഹവർത്തിത്വം, രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, സമാധാനപരമായ ചർച്ചകൾ എന്നിവയിലധിഷ്ഠിതമായിരിക്കണം ഭാവി നീക്കങ്ങൾ. പൊതുവായതും വ്യക്തവുമായ നിയമങ്ങളുടെ നിയന്ത്രണത്തിലുള്ള സുസ്ഥിരമായ സ്ഥിരത കൈവരിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.






