പൊതുജനങ്ങളുടെ വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാൻ തട്ടിപ്പുകാർ പുതിയ വഴികൾ തേടുന്ന പശ്ചാത്തലത്തിൽ, വ്യാജ സന്ദേശങ്ങൾക്കെതിരെ അബുദാബി കസ്റ്റംസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
“ഒഫീഷ്യൽ കസ്റ്റംസ് ഹോൾഡ് നോട്ടീസ് – കസ്റ്റംസ് താരിഫ് ക്ലാസിഫിക്കേഷൻ റിക്വയർഡ് (ഹാർമണൈസ്ഡ് സിസ്റ്റം)” എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്നും ഇതിനോട് ആരും പ്രതികരിക്കരുതെന്നും അബുദാബി കസ്റ്റംസ് സോഷ്യൽ മീഡിയ വഴി വ്യക്തമാക്കി. സംശയങ്ങൾക്കോ സഹായങ്ങൾക്കോ 800 555 എന്ന നമ്പറിൽ ബന്ധപ്പെടാം.
അബുദാബി കസ്റ്റംസിന്റെ പേര് വ്യാജമായി ഉപയോഗിച്ച് സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ വിവരങ്ങൾ കൈമാറാനോ ആവശ്യപ്പെടുന്ന ഇത്തരം സന്ദേശങ്ങൾക്ക് ഔദ്യോഗികമായി തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.
സുരക്ഷിതമായിരിക്കാൻ പൊതുജനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
- അപരിചിതമായതോ സംശയാസ്പദമായതോ ആയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
- വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുത്.
- എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നതിനോ പണം അടയ്ക്കുന്നതിനോ മുൻപ് സന്ദേശത്തിന്റെ ഉറവിടം കൃത്യമായി പരിശോധിക്കുക.
- സംശയാസ്പദമായ സന്ദേശങ്ങൾ അവഗണിക്കുക, അവയോട് പ്രതികരിക്കാതിരിക്കുക.
യുഎഇയുടെ കർശന നടപടികൾ
തട്ടിപ്പുകൾക്കെതിരെ രാജ്യത്ത് പരിശോധന ശക്തമാണ്. 2026-ന്റെ രണ്ടാം പാദത്തിൽ മാത്രം വ്യാജ സേവനങ്ങളും ഓഫറുകളും നൽകി തട്ടിപ്പ് നടത്താൻ ശ്രമിച്ച 103 സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ദുബായ് പോലീസ് പൂട്ടിപ്പിച്ചത്.
നിർമ്മിത ബുദ്ധി (AI), ക്രൈം ഡാറ്റ അനലിറ്റിക്സ് എന്നിവ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് ഈ ഓഗസ്റ്റ് ആദ്യവാരം ദുബായ് പോലീസ് ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. എങ്കിലും പൊതുജനങ്ങൾ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.






