കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ് പ്രസ് ബോയിംഗ് 737 (IX 415) വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. പറക്കലിനിടയിൽ വിമാനത്തിന്റെ ഒന്നാം നമ്പർ എൻജിനിലെ എണ്ണയുടെ അളവ് പെട്ടെന്ന് കുറഞ്ഞതിനെത്തുടർന്നാണ് പൈലറ്റുമാർ വിമാനം തിരിച്ചെത്തിക്കാൻ തീരുമാനിച്ചത്.
ടേക്ക് ഓഫ് ചെയ്ത് ഏകദേശം 50 മിനിറ്റിനു ശേഷം 36,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഒന്നാം നമ്പർ എൻജിനിലെ എണ്ണ അതിവേഗം കുറയുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഫോർഡെക് (FORDEC) വിലയിരുത്തലുകൾക്ക് ശേഷം അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കൊച്ചിയിലേക്ക് തന്നെ മടങ്ങാൻ ക്രൂ തീരുമാനിക്കുകയായിരുന്നു.
കൊച്ചിയിലേക്ക് മടങ്ങുന്നതിനിടയിൽ എൻജിൻ 1-ലെ ഓയിൽ പ്രഷർ അപകടകരമായ ‘റെഡ് സോണിലേക്ക്’ കൂപ്പുകുത്തി. തുടർന്ന് നോൺ-നോർമൽ ചെക്ക്ലിസ്റ്റ് (NNC) പ്രകാരം പൈലറ്റുമാർ ഒന്നാം നമ്പർ എൻജിൻ പൂർണ്ണമായി ഓഫ് ചെയ്യുകയായിരുന്നു.
ഭാരക്കൂടുതലുള്ള (Overweight) ഒരു ബോയിംഗ് 737 വിമാനം ഒറ്റ എൻജിന്റെ സഹായത്തോടെ സുരക്ഷിതമായി ലാൻഡ് ചെയ്യുക എന്നത് അതീവ സങ്കീർണ്ണമായ ദൗത്യമാണ്. എങ്കിലും പൈലറ്റുമാരുടെ കൃത്യമായ ഇടപെടലിലൂടെ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ഇറക്കാനായി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ വലിയൊരു അപകടാവസ്ഥയെക്കുറിച്ച് അറിയാതെയാണ് സുരക്ഷിതരായി പുറത്തിറങ്ങിയത്.
ഇന്ത്യൻ വിമാനക്കമ്പനികളിൽ സാങ്കേതിക തകരാറുകൾ മൂലം വിമാനങ്ങൾ വഴിതിരിച്ചുവിടുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിനിടയിലാണ് ഈ പുതിയ സംഭവവികാസവും പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഡി.ജി.സി.എയുടെയും (DGCA) ഔദ്യോഗിക പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ്.






