ദുബായ് ഫ്രിജ് അൽ മുരാർ (Frij Al Murar) പ്രദേശത്ത് വെച്ച് കുടുംബത്തിൽ നിന്ന് വഴിതെറ്റിപ്പിരിഞ്ഞ ആറുവയസ്സുകാരിയായ പെൺകുട്ടിയെ വെറും 30 മിനിറ്റിനുള്ളിൽ സുരക്ഷിതമായി മാതാപിതാക്കളുമായി ഒന്നിപ്പിച്ച് ദുബായ് പൊലീസ്.
വീടിന് സമീപമുള്ള പലകച്ചരക്ക് കടയിലേക്ക് പിതാവിനൊപ്പം പോയ കുട്ടി, ഷോപ്പിംഗിന് ശേഷം പിതാവിനൊപ്പം തിരിച്ചെത്തിയിരുന്നില്ല. വീട്ടിലും പരിസരത്തും അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ വന്നതോടെ പിതാവ് ദുബായ് പൊലീസിന്റെ സഹായം തേടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ നായിഫ് പൊലീസ് സ്റ്റേഷൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും കുട്ടിയുടെ ഫോട്ടോ പ്രദേശത്തെ പൊലീസ് പട്രോളിംഗ് സംഘത്തിന് കൈമാറുകയും ചെയ്തു.
പട്രോളിംഗ് സംഘം നടത്തിയ തെരച്ചിലിൽ 30 മിനിറ്റിനുള്ളിൽ അടുത്തുള്ള തെരുവിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഭയന്നു കരഞ്ഞ നിലയിലായിരുന്ന കുട്ടിയെ സ്റ്റേഷനിലെത്തിക്കുകയും വിക്ടിം കമ്മ്യൂണിക്കേഷൻ സെക്ഷന്റെ നേതൃത്വത്തിൽ ആവശ്യമായ പരിചരണവും ആശ്വാസവും നൽകി മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു.
പൊലീസിന്റെ മുന്നറിയിപ്പ്: തിരക്കേറിയ സ്ഥലങ്ങളിൽ കുട്ടികളെ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്ന് ദുബായ് പൊലീസ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. ഇത്തരം സന്ദർഭങ്ങളിൽ സഹായത്തിനായി പൊലീസിനെയോ സെക്യൂരിറ്റി ജീവനക്കാരെയോ സമീപിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.






