അൽ ഐനിലെ ഒരു പാർക്കിന് സമീപമുള്ള വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് (electric shock) എട്ടു വയസ്സുകാരൻ മരിച്ചു. കുട്ടി ജീവിച്ചിരുന്ന നാടിനെയും വിദ്യാലയത്തെയും ബന്ധുക്കളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ ഈ ദാരുണ സംഭവത്തിൽ വൈദ്യുത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിട്ടുണ്ട്.
അറബ് പ്രവാസി ദമ്പതികളുടെ മകനായ വലീദ് ഖാലിദ് എന്ന കുട്ടിയാണ് മരിച്ചത്. പുതിയ അധ്യയന വർഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുട്ടി. സ്കൂൾ ബാഗും പഠനോപകരണങ്ങളും എല്ലാം അടുക്കി പെറുക്കിവെച്ച്, സ്കൂളിലെ സ്പോർട്സ് യൂണിഫോം വാങ്ങാൻ പോകാൻ ഇരിക്കുകയായിരുന്നു അവൻ എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
എന്നാൽ, പുതിയ അധ്യയന വർഷത്തിന്റെ ആവേശം പെട്ടെന്നാണ് കണ്ണീരിലായത്. വീടിന് സമീപമുള്ള പാർക്കിൽ ജ്യേഷ്ഠനും കൂട്ടുകാർക്കുമൊപ്പം കളിക്കാൻ പോയതായിരുന്നു കുട്ടി. വലീദിന്റെ സഹോദരൻ ഭയന്നോടി വീട്ടിലെത്തി വിവരമറിയിച്ചപ്പോഴാണ് അപകടത്തെക്കുറിച്ച് അറിഞ്ഞതെന്ന് പിതാവ് പറഞ്ഞു.
“മകൻ പരിഭ്രാന്തനായി ഓടിവന്ന് വലീദ് തറയിൽ കിടക്കുകയാണെന്ന് ഞങ്ങളോട് പറഞ്ഞു,” പിതാവ് ഓർത്തെടുത്തു. കുടുംബം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങൾ വലീദിന്റെ ഒൻപത് വയസ്സുകാരനായ സഹോദരൻ അഹമ്മദ് ഓർത്തെടുത്തു: കുട്ടി കുടിവെള്ളത്തിനായി പതിവായി ഉപയോഗിച്ചിരുന്ന, സമീപത്തെ വീടിന് പുറത്തുള്ള വാട്ടർ കൂളറിന് അടുത്തേക്ക് കൂട്ടത്തിലുള്ള ഒരു കുട്ടി ചെന്നു.”അതിൽ തൊട്ട നിമിഷം അവൻ പെട്ടെന്ന് തറയിലേക്ക് വീണു,” അഹമ്മദ് പറഞ്ഞു. “അവൻ തമാശ കാണിക്കുകയാണെന്ന് കരുതി വലീദ് അവനെ നോക്കാനായി അടുത്തേക്ക് പോയി.”
മറ്റേ കുട്ടിയെ തൊട്ടപ്പോൾ തനിക്ക് ചെറിയ വൈദ്യുതാഘാതം അനുഭവപ്പെടുകയും ഉടൻ തന്നെ കൈ പിന്നിലേക്ക് വലിക്കുകയും ചെയ്തതായി അഹമ്മദ് പറഞ്ഞു. എന്നാൽ തൊട്ടടുത്ത നിമിഷം വലീദ് വാട്ടർ കൂളറിൽ തൊടുകയും നിലത്തുവീഴുകയുമായിരുന്നു. “നടന്ന സംഭവം മാതാപിതാക്കളെ അറിയിക്കാൻ ഞാൻ ഉടൻ തന്നെ വീട്ടിലേക്ക് ഓടി,” അഹമ്മദ് പറഞ്ഞു.
ഈ ദാരുണ സംഭവം, പ്രത്യേകിച്ച് കുട്ടികൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ, കേടുപാടുകൾ വന്നതോ കൃത്യമായി പരിപാലിക്കാത്തതോ ആയ വൈദ്യുത ഉപകരണങ്ങൾ ഉണ്ടാക്കുന്ന അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ഇടയാക്കിയിട്ടുണ്ട്.
അതിനിടെ, വലീദ് പഠിച്ചിരുന്ന സ്കൂളിലും വൻ ദുഃഖം തളംകെട്ടി നിൽക്കുകയാണ്. വലീദ് വളരെ മര്യാദക്കാരനും ദയാലുവും സഹപാഠികൾക്ക് പ്രിയങ്കരനുമായിരുന്നുവെന്ന് അധ്യാപകരും ജീവനക്കാരും ഓർത്തെടുത്തു. സ്കൂൾ അധികൃതർ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.






