നൂറുകണക്കിന് ആളുകളുടെ മരണത്തിനും പരിക്കുകൾക്കും കാണാതാകലിനും വൻ നാശനഷ്ടങ്ങൾക്കും കാരണമായ കനത്ത വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്ന നേപ്പാളിന് 10 മില്യൺ യു.എസ് ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ച് യു.എ.ഇ.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തര മാനുഷിക സഹായമെന്ന നിലയിൽ യു.എ.ഇ എയ്ഡ് ഏജൻസി (UAE Aid Agency) വഴി സഹായം നൽകുന്നത്.
സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിവരുൾപ്പെടെ ദുരന്തബാധിതരായ എല്ലാവർക്കും ആശ്വാസ സാമഗ്രികൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ യു.എ.ഇ എയ്ഡ് ഏജൻസിയുടെ സംഘങ്ങൾ പ്രാദേശിക അധികാരികളുമായും അന്താരാഷ്ട്ര സംഘടനകളുമായും ചേർന്ന് നിലവിൽ പ്രവർത്തിച്ചുവരികയാണ്.
മാനവിക ഐക്യദാർഢ്യത്തോടും അന്താരാഷ്ട്ര സഹകരണത്തോടുമുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് അടിയന്തര മാനുഷിക പ്രതികരണങ്ങളിലെ മുൻനിര പങ്കാളിത്തത്തിന് പിന്നിലെന്ന് യു.എ.ഇ എയ്ഡ് ഏജൻസി ചെയർമാൻ ഡോ. താരിഖ് അഹമ്മദ് അൽ അമിരി വ്യക്തമാക്കി.
പ്രകൃതിദുരന്തങ്ങളും അടിയന്തിര ഘട്ടങ്ങളും ബാധിച്ച ജനങ്ങൾക്കും സമൂഹങ്ങൾക്കും ആശ്വാസവും പിന്തുണയും നൽകുന്നതിന് കൂട്ടായ മാനുഷിക ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.






