സിൽവർലൈൻ പദ്ധിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി കേരളത്തിന്‍റെ ആവശ്യം അനുഭാവപൂർവം കേട്ടെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇന്ന് രാവിലെ പാർലമെന്‍റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കെ റെയിൽ ആവശ്യം പ്രധാനമന്ത്രി അനുഭാവപൂർവം കേട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. കെ റെയിൽ വിഷയങ്ങൾ റെയിൽവേ മന്ത്രിയുമായി ചർച്ച നടത്താമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും ഇതിന് കേന്ദ്രാനുമതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിക്കും ജോൺ ബ്രിട്ടാസ് എംപിക്കുമൊപ്പമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പദ്ധതി കൊണ്ടുള്ള നേട്ടങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങൾ, പിഎം ഗതിശക്തിയിൽ ഇതുൾപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും മുഖ്യമന്ത്രി അവതരിപ്പിച്ചു. മുഖ്യമന്ത്രി തിരിച്ചു പോയതിനു ശേഷമാണ് പ്രധാനമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിളിച്ചു വരുത്തി വിഷയം ചർച്ച ചെയ്തത്.
റെയിൽവേ മന്ത്രിയെ ഔദ്യോഗികമായി കാണാനായില്ലെങ്കിലും പ്രധാനമന്ത്രിയോട് കെ റെയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന കാര്യം റെയിൽവേ മന്ത്രിയെ അനൗദ്യോഗികമായി നേരിൽ കണ്ടപ്പോൾ ധരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.