യുക്രെയ്നിലെ റഷ്യയുടെ യുദ്ധത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാര- സുരക്ഷ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഈ വരുന്ന വ്യാഴാഴ്ച ഏപ്രിൽ 21 ന് അഹ്മദാബാദിൽ എത്തും. ആദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഗുജറാത്തിൽ സന്ദർശനം നടത്തുന്നത്.ബ്രിട്ടനിലെ ഇന്ത്യക്കാരിൽ മഹാഭുരിപക്ഷവും ഗുജറാത്തികളാണെന്നത് ഈ സന്ദർശനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളില്‍ നിന്ന് നമ്മുടെ സമാധാനത്തിനും സമൃദ്ധിക്കും ഭീഷണി നേരിടുമ്പോള്‍, ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനവേളയില്‍ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തില്‍ ബ്രിട്ടനും ഇന്ത്യയും വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന രാജ്യങ്ങളാണ്. യുകെ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും കീവിലേക്ക് ആയുധങ്ങള്‍ വിതരണം ചെയ്ത് പിന്തുണ അറിയിക്കുകയും ചെയ്ത രാജ്യമാണ്. എന്നാല്‍ റഷ്യയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്താനോ ഇന്ത്യ തയ്യാറായിട്ടില്ല. ആക്രമണത്തെ അപലപിച്ച ഇന്ത്യ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വോട്ടിനെ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല.
റഷ്യ ദീര്‍ഘകാല സുഹൃത്താണെന്നും വിദേശനയത്തിന്റെ അവശ്യ സ്തംഭമാണെന്നും രാജ്യസുരക്ഷയ്ക്കായി റഷ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെയാണ് ആശ്രയിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 21-22 തീയതികളിലെ സന്ദര്‍ശനം ‘നമ്മുടെ രണ്ട് രാജ്യങ്ങളിലെയും ആളുകള്‍ക്ക് ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമ്പത്തിക വളര്‍ച്ച, ഊര്‍ജ്ജ സുരക്ഷ, പ്രതിരോധം എന്നിവയും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാന സാമ്പത്തിക ശക്തിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവും എന്ന നിലയില്‍ ഇന്ത്യ, ഈ അനിശ്ചിത കാലങ്ങളില്‍ യു കെയുടെ വളരെ മൂല്യവത്തായ തന്ത്രപരമായ പങ്കാളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രപരമായ പ്രതിരോധം, നയതന്ത്ര, സാമ്പത്തിക പങ്കാളിത്തം എന്നിവയെക്കുറിച്ച് ബോറിസ് ജോണ്‍സണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏപ്രില്‍ 22 ന് ദില്ലിയില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് ജോണ്‍സന്റെ ഓഫീസ് അറിയിച്ചു. ഏപ്രില്‍ 21-ന് ജോണ്സണ് ഗുജറാത്തിലെ പ്രധാന നഗരമായ അഹമ്മദാബാദ് സന്ദര്‍ശിക്കും.