ഇന്ത്യ- ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായി. ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് നരേന്ദ്ര മോദി. പ്രതിരോധ, വാണിജ്യ വിഷയങ്ങളിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.
ബ്രിട്ടീഷ് കമ്പനികൾക്ക് ഇന്ത്യൻ മാർക്കറ്റിൽ വലിയ അവസരങ്ങൾ തുറന്നിടുന്നതായി നരേന്ദ്ര മോദി- ബോറിസ് ജോൺസൺ കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ആയിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയം.
പ്രതിരോധം, വ്യാപാരം, ക്ലീൻ എനർജി എന്നീ വിഷയങ്ങളിൽ പരസ്പര സഹകരണം ഊട്ടി ഉറപ്പിക്കാനും രണ്ട് പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ധാരണയായിട്ടുണ്ട്.
ബ്രിട്ടനിൽ നിന്ന് ഇന്ത്യക്ക് പ്രതിരോധ സാമഗ്രികൾ എളുപ്പത്തിൽ വാങ്ങിയെടുക്കാൻ ഓപ്പൺ ജനറൽ എക്സ്പോർട്ട് ലൈസൻസ് പുറത്തിറക്കുമെന്നും ബ്രിട്ടൺ അറിയിച്ചു. ഇന്ത്യയിൽ തന്നെ യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള സാങ്കേതിക സഹായം നൽകാമെന്ന് ബോറിസ് ജോൺസൺ നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ, ശ്രീലങ്ക രാഷ്ട്രീയ വിഷയങ്ങളും ചർച്ചയായിട്ടുണ്ട് എന്നാണ് വിവരം.