യുക്രെയ്നിലെ നാനൂറോളം ആശുപത്രികൾ റഷ്യൻ ആക്രമണത്തിൽ തകർന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. റഷ്യൻ ആക്രമണം 10 ആഴ്ച പിന്നിടുമ്പോൾ അവശ്യമരുന്നുകളും ചികിത്സാ സൗകര്യവുമില്ലാതെ ജനത വിഷമിക്കുകയാണെന്നും അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലേക്കു രാജ്യം നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക കേന്ദ്രങ്ങൾ മാത്രമേ ആക്രമിക്കുന്നുള്ളൂ എന്ന് റഷ്യ അവകാശപ്പെടുമ്പോഴാണ് സെലൻസ്കിയുടെ ആരോപണം. മരിയുപോളിലെ പ്രസവാശുപത്രി റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർത്തത് ലോകമെങ്ങും വിമർശനത്തിനിടയാക്കിയിരുന്നു.
മരിയുപോളിലെ അസോവ്സ്റ്റാൽ ഉരുക്കുനിർമാണശാല പിടിക്കാനായി റഷ്യൻ സേന കനത്ത ആക്രമണം തുടരുകയാണ്. യുക്രെയ്ൻ സേന സാധാരണക്കാരെ മനുഷ്യകവചമാക്കിയാണ് ചെറുത്തുനിൽക്കുന്നതെന്ന് റഷ്യ ആരോപിച്ചു. പ്ലാന്റിനുള്ളിൽ കുടുങ്ങിയ സാധാരണക്കാരെ രക്ഷപ്പെടാൻ അനുവദിക്കുമെന്ന് റഷ്യ വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ലെന്ന് യുക്രെയ്ൻ ആരോപിച്ചു.
രണ്ടാം ലോകയുദ്ധ വിജയദിനമായ 9നു മുൻപ് മരിയുപോൾ പൂർണ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് റഷ്യ. കിഴക്കൻ യുക്രെയ്നിലെ ക്രമടോർസ്ക് നഗരത്തിലെ ആയുധശാല മിസൈൽ ആക്രമണത്തിൽ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.