പിതാവ് ശകാരിച്ചതിനെതുടർന്ന് ഷാർജയിൽ 15 വയസ്സുകാരൻ കെട്ടിടത്തിലെ ബാൽക്കണിയിൽ നിന്നും ചാടി മരിച്ചു. ഷാർജയിൽ അൽ തവൂൺ ഏരിയയിലെ കെട്ടിടത്തിന്റെ 12-ാം നിലയിൽ നിന്നാണ് 15 വയസ്സുള്ള അറബ് ആൺകുട്ടി ചാടിയത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് പോലീസിന് സംഭവ റിപ്പോർട്ട് ലഭിച്ചത്, തുടർന്ന് സിഐഡി, പട്രോളിംഗ്, ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി, അവിടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഗുരുതരമായ തലയോട്ടി ഒടിവും ആന്തരിക രക്തസ്രാവവും ഉൾപ്പെടെയുള്ള പരിക്കുകളാൽ കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു.പോസ്റ്റ്മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റുന്നതിന് മുമ്പ് കുവൈറ്റ് ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു.
അൽ ബുഹൈറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്ത് വരികയാണ്.
സ്കൂൾ തുറന്നതിന് ശേഷവും എല്ലാ ദിവസവും രാത്രി വൈകി വരുന്നതിന് പിതാവ് ശകാരിച്ചതിനെ തുടർന്നാണ് കുട്ടി ബാൽക്കണിയിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.