രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന പേരറിവാളന് മോചനം. പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് പേരറിവാളൻ മോചിതനാകുന്നത്.
പേരറിവാളനെ വിട്ടയക്കണമെന്ന ശുപാർശ തമിഴ്നാട് സർക്കാർ 2018ൽ ഗവർണർക്ക് കൈമാറിയിരുന്നു. എന്നാൽ ഗവർണർ ഈ ശുപാർശ നീട്ടിക്കൊണ്ടുപോയി. പിന്നീട് ഗവർണർ രാഷ്ട്രപതിക്ക് കൈമാറി. ഇതിനെ ചോദ്യം ചെയ്ത് പേരറിവാളൻ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്നാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബെൽറ്റ് ബോംബ് നിർമിക്കാനുള്ള ബാറ്ററി വാങ്ങി നൽകിയെന്നതായിരുന്നു പേരറിവാളന് എതിരെ ചമുത്തിയ കുറ്റം. എന്നാൽ ബാറ്ററി എന്തിനാണ് വാങ്ങി നൽകിയതെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് പേരറിവാളനെ മോചിപ്പിക്കണമെന്ന ആവശ്യം ഉയർന്ന് വന്നത്.
1991 മെയ് 21നാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസിൽ അറസ്റ്റിലാവുമ്പോൾ 19 വയസ് മാത്രമായിരുന്നു പേരറിവാളന്റെ പ്രായം. രാജീവ് ഗാന്ധി വധത്തിൽ ബോംബുണ്ടാക്കാൻ വേണ്ടി ഉപയോഗിച്ച ബാറ്ററി നൽകിയെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്. അന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ വിദ്യാർഥിയായിരുന്നു പേരറിവാളൻ.