ഭിന്നശേഷിക്കാരനായ കുട്ടിക്ക് വിമാനയാത്ര നിഷേധിച്ച സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (DGCA) പിഴ ചുമത്തിയത്. ഇൻഡിഗോ അധികൃതർ കുട്ടിയോട് മോശമായാണ് പെരുമാറിയതെന്ന് ഡിജിസിഎ നിരീക്ഷിച്ചു. ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയോട് ദയാപൂർവം പെരുമാറിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ.
“ദയാപൂർവമുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ അസ്വസ്ഥത മാറുകയും കുട്ടി ശാന്തനാകുകയും ചെയ്യുമായിരുന്നു. കൂടാതെ യാത്രക്കാരെ വിമാനത്തിൽ കയറുന്നത് തടഞ്ഞ നടപടി ഒഴിവാക്കുകയും ചെയ്യാമായിരുന്നു.” ഡിജിസിഎ വ്യക്തമാക്കുന്നു.