മെക്സിക്കോയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. 50 വയസ്സുള്ള യുഎസ് പൗരനിലാണ് രോഗം കണ്ടെത്തിയത്. നെതർലാൻഡിൽ നിന്നുമാകാം ഇയാൾക്ക് രോഗം ബാധിച്ചതെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിഗമനം.
രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇദ്ദേഹത്തെ നീരിക്ഷണത്തിലാക്കി. രോഗി ആരൊക്കെയായി സമ്പർക്കം പുലർത്തിയെന്ന് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും, രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചത് ലോകവ്യാപകമായുള്ള വൈറസ് വ്യാപനത്തിന്റെ മുന്നോടിയാകാമെന്ന് ലോകാരോഗ്യസംഘടന പറയുന്നത് . എന്നാൽ രോഗവ്യാപനത്തിന്റെ ആദ്യഘട്ടമായതിനാൽ പേടിക്കേണ്ടതില്ലെന്നും ജാഗ്രത മതിയെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.വലിയൊരു മഞ്ഞുമലയുടെ ഉപരിഭാഗം മാത്രമാണോ ഇപ്പോൾ പുറത്തുകാണുന്നതെന്ന് സംശയിക്കേണ്ടതുണ്ടെന്നും കുരങ്ങുപനി ഇനിയും വർധിക്കാനിടയുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. വൈറസ് സാധാരണയായി വ്യാപിക്കുന്ന രാജ്യങ്ങൾക്ക് പുറമേ കുരങ്ങുപനി കേസുകളുടെ എണ്ണം 200ൽ കൂടുതൽ എത്തിയതായും വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.