ദുബായിൽ ബസ്സിൽ മറന്ന് വെച്ച പണമടങ്ങിയ ഒരു റഷ്യൻ വിനോദസഞ്ചാരിയുടെ ബാഗ് 30 മിനിറ്റിനുള്ളിൽ ദുബായ് പോലീസ് കണ്ടെത്തി തിരിച്ചു നൽകി.
താൻ ബസിൽ നിന്ന് ഇറങ്ങിയെന്നും മൊബൈൽ ഫോൺ, വാലറ്റ്, ക്രെഡിറ്റ് കാർഡുകൾ, പാസ്പോർട്ട്, കുറച്ച് പണം എന്നിവ അടങ്ങിയ രണ്ട് ബാഗുകൾ എടുക്കാൻ മറന്നുപോയെന്നും യുവതി 901-ൽ വിളിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. യുവതിക്ക് ബസ് നമ്പറോ ലഗേജുകൾ വീണ്ടെടുക്കാനുള്ള റൂട്ടോ ഓർമിക്കാൻ കഴിഞ്ഞില്ലെന്നും ദുബായ് പോലീസ് പറയുന്നു.
പിന്നീട് ദുബായിലുടനീളമുള്ള യുവതിയുടെ യാത്ര ട്രാക്കുചെയ്യാനും റൂട്ടുകൾ അവലോകനം ചെയ്യാനും ഒരു ടീമിനെ രൂപീകരിച്ചതായും കൂടെ നഗരത്തിലുടനീളമുള്ള സ്മാർട്ട് സംവിധാനങ്ങളും ഉപയോഗിച്ചതായും
ദുബായ് പോലീസ് പറഞ്ഞു.
തുടർന്ന് ലാ മെറിൽ നിന്ന് പാം ദ്വീപുകളിലേക്ക് വിനോദസഞ്ചാരി സഞ്ചരിച്ച ബസ് സംഘം ഉടൻ കണ്ടെത്തുകയായിരുന്നു. ഉടൻ ബസ് ഡ്രൈവറെ ബന്ധപ്പെടുകയും വിനോദസഞ്ചാരികളുടെ സാധനങ്ങൾ ഡ്രൈവർ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ബസിന്റെ ഡ്രൈവർക്ക് ഇതിന്റെ യഥാർത്ഥ ഉടമ ആരാണെന്ന് അറിയാതെ ആശങ്കയിലായിരുന്നെന്നും ദുബായ് പോലീസ് പറഞ്ഞു.