ദുബായിൽ വാക്കേറ്റത്തിനിടെ തൊഴിലുടമയുടെ വിരല്‍ ഒടിച്ച വീട്ടുജോലിക്കാരിക്ക് ഒരു വര്‍ഷം തടവുശിക്ഷ. വാക്കേറ്റത്തിനിടയിലാണ് വീട്ടുജോലിക്കാരി തൊഴിലുടമയെ ആക്രമിച്ചത്. തൊഴിലുടമയായ സ്ത്രീയെ വീട്ടുജോലിക്കാരി മുടിയില്‍ പിടിച്ച് വലിക്കുകയും മര്‍ദ്ദിച്ച് താഴെയിടുകയും വിരല്‍ ഒടിക്കുകയും ചെയ്തതായി കേസ് പരിഗണിച്ച ദുബായ് പ്രാഥമിക കോടതി കണ്ടെത്തി. മുഷ്ടി ചുരുട്ടി ഇടിച്ചെന്നും നിലത്തിട്ട് മര്‍ദ്ദിച്ചെന്നും തന്റെ മക്കള്‍ ഓടിയെത്തിയാണ് ആക്രമണം നിര്‍ത്തിയതെന്നും തൊഴിലുടമ പറഞ്ഞു.
തൊഴിലുടമയുടെ മക്കളാണ് ആംബുലന്‍സ് വിളിച്ചതും പൊലീസില്‍ വിവരം അറിയിച്ചതും. തുടര്‍ന്ന് പ്രതിയായ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. തൊഴിലുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ തൊഴിലുടമയ്ക്ക് പരിക്കും കൈവിരലിന് ഒടിവും പറ്റിയതായി മെഡിക്കൽ റിപ്പോർട്ട് സ്ഥിരീകരിച്ചു. എന്നിരുന്നാലും, പ്രതി തന്റെ തൊഴിലുടമയെ ആക്രമിച്ചത് നിഷേധിച്ചു, തൊഴിലുടമ തന്നെ ആക്രമിക്കാൻ ശ്രമിച്ചതിനാൽ സ്വയം പ്രതിരോധത്തിനായി വിരൽ ഒടിഞ്ഞുവെന്നാണ് പ്രതി പറഞ്ഞത്. ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും.