പ്രഭാഷണ പരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ തുടരുന്നു. അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന് സഹായി അറിയിച്ചു. കരളിനും പരിക്കേറ്റിട്ടുണ്ട്, കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട് -റുഷ്ദിയുടെ സഹായി ആൻഡ്രൂ വൈൽ പറഞ്ഞു.
അതേസമയം, റുഷ്ദിയെ ആക്രമിച്ചതിന് പിടിയിലായ യുവാവിനെ തിരിച്ചറിഞ്ഞു. ഹാദി മറ്റാർ എന്ന 24 കാരനാണ് അക്രമിയെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ഇയാൾ ന്യൂ ജേഴ്സി സ്വദേശിയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11ഓടെയായിരുന്നു സംഭവം. ന്യൂയോർക്ക് നഗരത്തിൽനിന്നും 90 കിലോമീറ്റർ അകലെയുള്ള ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനിലായിരുന്നു പ്രഭാഷണം. പരിപാടിയിൽ റുഷ്ദിയെ പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. റുഷ്ദി ഇരിക്കുന്ന വേദിയിലേക്ക് ചാടിക്കയറിയ അക്രമി തുടരെ കുത്തുകയായിരുന്നു. നൂറുകണക്കിന് പേർ ഈ സമയം സദസ്സിലുണ്ടായിരുന്നു.