അട്ടപ്പാടിയിൽ മധു വധക്കേസിൽ 16ൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ വെറുതേവിട്ടു.
2018 ഫെബ്രുവരി 28നാണ് മധു കൊല്ലപ്പെട്ടത്. മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി അഞ്ച് വർഷത്തിന് ശേഷമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ജഡ്ജി കെഎം രതീഷ് കുമാർ ആണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. കടയിൽ നിന്ന് അരി മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ആദിവാസി യുവാവായ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.